വൈവിധ്യമാർന്ന പരിപാടികളോടെ ഭാഷാസമന്വയവേദിയുടെ 35-ാം വാർഷികം

29/11/2025

കോഴിക്കോട്: ഭാഷാസമന്വയവേദി 35-ാം വാർഷികത്തിൽ സെമിനാറും പുസ്തക പ്രകാശനവും ആദര സദസ്സും സംഘടിപ്പിച്ചു. പ്രൊഫ. ജോബ് കാട്ടൂർ പരിപാടി ഉദ്ഘാടനം ചെയ്തു. സംഘടനയിലെ എഴുത്തുകാരും വിവർത്തകരുമായ 32 പേരുടെ ആത്മകഥാ കുറിപ്പുകളുടെ സമാഹാരം “ഒരു രാഗം പല താളം ചടങ്ങിൽ തിക്കോടി നാരായണന് ആദ്യ പ്രതി നൽകി പ്രൊഫ. ജോബ് കാട്ടൂർ പ്രകാശനം ചെയ്തു. എല്ലാ ഭാഷകളെയും സ്നേഹിക്കുന്നവരാണ് ഭാഷാസമന്വയവേദി അംഗങ്ങളെന്നും ഭാഷാ സൗഹൃദം നിലനിർത്തുന്നതിൽ സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ അത്ഭുതാവഹമാണന്നും അദ്ദേഹം പറഞ്ഞു. ഡോ. ആർസു അധ്യക്ഷത വഹിച്ചു. സമൂഹത്തിനും വരും തലമുറയ്ക്കും പ്രചോദനവും പ്രേരണയും നൽകുന്നതാകണം ആത്മകഥാസാഹിത്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മലയാളത്തിലെ ആത്മകഥാ സാഹിത്യത്തെ കുറിച്ചുള്ള സെമിനാർ പി. പി. ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. ആത്മകഥ വ്യക്തിനിഷ്ഠ ചരിത്രമോ സ്വയം മഹത്വവത്ക്കരിക്കുന്നതോ ആകാതെ താൻ ജീവിക്കുന്ന സമൂഹത്തെയും ചുറ്റുപാടുകളെയും പ്രതിപാദിക്കുന്നതു കൂടിയാകണമെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ. മുഹമ്മദ് അഹമ്മദ്, ഡോ. സി. സേതുമാധവൻ, ഡോ. ഒ. വാസവൻ, ഡോ. കെ. സി. അജയകുമാർ, ആർ. മോഹൻദാസ്, ടി. സുമിന എന്നിവർ സംസാരിച്ചു. 2025-ൽ വിവിധ പുരസ്കാരങ്ങൾ നേടിയ ഭാഷാസമന്വയവേദി അംഗങ്ങളെ ആദരിച്ചു. ഡോ. കെ. സി. അജയകുമാർ, ഡോ. ആർസു, ശ്രീധരനുണ്ണി, പ്രൊഫ. മുഹമ്മദ് അഹമ്മദ്, ഇ. കെ. സ്വർണ്ണകുമാരി, കെ. ജി. രഘുനാഥ്,  ഡോ. ദീപേഷ് കരിമ്പുങ്കര, ഡോ. ഷീന ഈപ്പൻ, പി. എസ്. സജയകുമാർ, എസ്. എ. ഖുദ്സി,  എന്നിവർ ആദരം ഏറ്റുവാങ്ങി. പ്രൊഫ. സി. കെ. വാണി ദേവി, ഡോ. പി. ഗീത, ഡോ. ഗോപി പുതുക്കോട്, ഡോ. ബി. വിജയകുമാർ, ഡോ. എം. കെ. പ്രീത, ഡോ.  പി. കെ. രാധാമണി, ഡോ. രതീഷ് നിരാല, ഒ. കുഞ്ഞിക്കണാരൻ, ഡോ. ആർസു, ഡോ. ഒ. വാസവൻ എന്നിവർ പുരസ്കാരം ലഭിച്ചവർക്ക് സ്മൃതി ചിഹ്നം സമ്മാനിച്ചു.

മൂന്നര പതിറ്റാണ്ടായി  വേറിട്ട പ്രവർത്തനങ്ങളാണ് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാഷാസമന്വയവേദി നടത്തുന്നത്. വേദി അംഗങ്ങളുടെ പിന്തുണയോടെ 48 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഗോത്രഭാഷകളുൾപ്പെടെ വിവിധ ഭാരതീയ ഭാഷകളിൽ നിന്നുള്ള മലയാളം പരിഭാഷകളുടെ സമാഹാരം ഇക്കൂട്ടത്തിൽ പെടുന്നു. ഹിന്ദിയിലെ 12 പ്രധാന പ്രസിദ്ധീകരണങ്ങൾക്കായി മലയാളം വിശേഷാൽ പതിപ്പ് തയ്യാറാക്കി. വിവിധ സംസ്ഥാനങ്ങളിലേക്ക് വിവർത്തക ബന്ധുത്വ യാത്ര നടത്തി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും നടത്തുന്ന ഭാരതീയ കാവ്യോത്സവത്തിൽ വ്യത്യസ്ത ഭാരതീയ ഭാഷകളിൽ നിന്നുള്ള കവിതകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് അവതരിപ്പിക്കുന്നു. വിവർത്തനത്തിലൂടെ സാംസ്കാരിക വിനിമയവും ഭാരതീയ ഭാഷകളുടെയും സാഹിത്യത്തിൻ്റെയും വളർച്ചയുമാണ് സംഘടനയുടെ ലക്ഷ്യം.