ടാഗോർ സ്മൃതി കവി സമ്മേളനം സംഘടിപ്പിച്ചു

7/5/2026

കോഴിക്കോട്: ടാഗോർ ജയന്തിയോടനുബന്ധിച്ച് ഭാഷാ സമന്വയ വേദി ടാഗോർ സ്മൃതി കവി സമ്മേളനം സംഘടിപ്പിച്ചു. പരിപാടി കവി പി. പി. ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. ഭാരത ഹൃദയത്തെ ഉള്ളിലൊതുക്കി കാവ്യമയമായ ജീവിതം നയിച്ച വിശ്വകവിയായിരുന്നു രബീന്ദ്രനാഥ ടാഗോറാണന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയ കാല്പനികതയെ ലോകത്തിന് പരിചയപ്പെടുത്തിയതും ടാഗോറാണന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ഡോ. പി. കെ. രാധാമണി അധ്യക്ഷയായിരുന്നു. ഡോ. ആർസു ഗീതാഞ്ജലിയുടെ ഭാവപ്രപഞ്ചം എന്ന വിഷയത്തിൽ ടാഗോർ അനുസ്മരണ പ്രഭാഷണം നടത്തി. ആദ്ധ്യാത്മികതയുടെ അസ്തിവാരവും വിശ്വമാനവിക ബോധവും രഹസ്യവാദത്തിൻ്റെ ഉൺമയും ടാഗോർ കവിതകളിൽ മേളിച്ചു. ഉപനിഷത്തുകളിൽ നിന്നും വൈഷ്ണവ ഗീതങ്ങളിൽ നിന്നും ഊർജ്ജം സ്വീകരിച്ച് കാവ്യസാധന നടത്തി ഉന്നതമായ മാനവിക ബോധം ഉയർത്തി പിടിച്ച മഹാകവിയായിരുന്നു ടാഗോർ. ഡോ. ആർസു അനുസ്മരണ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. ഡോ. ഒ. വാസവൻ, ഡോ. ആശീവാണി കെ, സൽമി സത്യാർത്ഥി എന്നിവർ സംസാരിച്ചു. ഡോ. എം. കെ. പ്രീത, കെ. രാജേന്ദ്രൻ എന്നിവർ ടാഗോർ കവിതകൾ ആലപിച്ചു. പി. പി. ശ്രീധരനുണ്ണി, ചേന്നൻ തുളസിദളം, കെ. വരദേശ്വരി, ഡോ. സി. സേതുമാധവൻ, രമ ചെപ്പ്, ശ്രീജ ചേളന്നൂർ, കെ. എം. വേണുഗോപാൽ, വി. എസ്. രമണൻ, നിപുണ ശശിധരൻ, സഫിയ നരിമുക്കിൽ എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു.